
മൂന്നാർ: ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗര്‍ഭിണിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴു മാസം ഗർഭിണിയായിരുന്ന ആദിവാസി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് ആനയെ കണ്ട് പേടിച്ചോടുന്നതിനിടെ വീണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ ഗർഭസ്ഥ ശിശു മരിച്ചു. ആംബുലൻസ് സൗകര്യമില്ലാത്തതിനെ തുടർന്ന് യുവതിയെ മൂന്നാറിലെത്തിച്ചത് 10മണിക്കൂറിനു ശേഷമാണെന്ന് ബന്ധുക്കള്‍ പറയുന്നു.
അംബിക ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിലാണ്. രാവിലെ എട്ടു മണിയോടെ കുളിക്കാൻ പോയ യുവതി കാട്ടാനയെ കണ്ട് പേടിച്ചോടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ് പുഴയോരത്ത് രക്തസ്രാവമുണ്ടായി ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ബന്ധുക്കൾ അംബികയെ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലക്കുടി സർക്കാർ ആശുപത്രിയിലെ ഡോ. അഖിൽ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. എന്നാൽ ആംബുലൻസ് ലഭിക്കാതെ വന്നതോടെ യുവതിയെ സ്ട്രെച്ചറിൽ കിടത്തിയ ശേഷം ജീപ്പിൽ കെട്ടി വച്ചാണ് പെട്ടി മുടിയിലെത്തിച്ചത്.
അവിടെ നിന്നും 108 ആംബുലൻസിൽ വൈകിട്ട് ഏഴുമണിയോടെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞു മരിച്ചതായി കണ്ടെത്തിയെങ്കിലും സൗകര്യ കുറവുമൂലം ഐസിയു ആംബുലൻസിൽ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയെ പുറത്തെടുത്തെങ്കിലും യുവതിയുടെ നില ഗുരുതരമായിരുന്നു. നിലവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. യുവതിക്ക് മൂന്നു കുട്ടികളുണ്ട്. ഇടമലക്കുടി സ്വദേശിയായ അസ്മോഹനാണ് ഭര്‍ത്താവ്.
Read More : ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം: അധ്യാപകനെതിരെ കേസെടുത്തു
Read More : ബസിനുള്ളിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമം, യുവതിയെ പിടികൂടി യാത്രക്കാര്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam