
തൃശ്ശൂർ: കരുപ്പടന്നയിൽ അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. റോഡ് സൈഡിൽ നിന്ന ആറോളം പേർക്കാണ് പരിക്കേറ്റത്. സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും വാൻ ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. പിക്കപ്പ് വാൻ ഡ്രൈവറെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം, ഹരിപ്പാട് ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. യുപി സ്വദേശിയും ക്ളീനറുമായ സോഹൻ (17)ആണ് പരിക്കേറ്റത്. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുന്നിൽ പോയ ടാങ്കർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. രണ്ടു കാലിനും പരിക്കേറ്റ സോഹനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട ചരക്ക് ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഏവിയേഷൻ ഫ്യൂവൽ കൊണ്ടുപോവുകയായിരുന്ന ടാങ്കർ ലോറിക്ക് ചെറിയ ലീക്ക് ഉണ്ടായെങ്കിലും എം സീൽ ഉപയോഗിച്ച് അത് പരിഹരിച്ചു. അതേസമയം, സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്.
സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ ബാങ്കിനു സമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചു വീണു.
അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാക്കാഴം റെയിൽവെ മേൽപ്പാലത്തിലുണ്ടായ അപകടത്തിന്‍റെ ഞെട്ടലില്‍ തന്നെയാണ് ജില്ലയിപ്പോഴും. ഒരു അപകടമെങ്കിലും ഇവിടെ സംഭവിക്കാത്ത ദിവസങ്ങളില്ല. മേൽപ്പാലത്തിലെ കുഴികൾ തന്നെയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam