
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ ഒ എം ജോര്‍ജിനെ കണ്ടെത്താനായി നിരവധി സ്ഥലങ്ങളില്‍ പൊലീസ് ഇന്നലെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഒ എം ജോര്‍ജ് സുല്‍ത്താന്‍ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ഒ എം ജോര്‍ജിനെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പൊലീസ് ഇയാളുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന്റെ നേതൃത്വത്തിലുള്ള സംഘം ജോര്‍ജ് ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള എട്ടോളം ബന്ധു വീടുകളില്‍ പരിശോധന നടത്തിയിരുന്നു.
പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ എല്ലാ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും വിവരങ്ങള്‍ കൈമാറാനുള്ള നടപടികളും തുടങ്ങി. ഇതിനിടെ ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു പീഡനത്തിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
സ്‌കൂള്‍ അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും മാതാപിതാക്കളോടൊപ്പം ജോലിക്കെത്താറുണ്ട്. രക്ഷിതാക്കള്‍ കൂടെയില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഒന്നരവര്‍ഷത്തോളം തുടര്‍ന്ന പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പതിനഞ്ച് വയസുമുതല്‍ ജോര്‍ജ് തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കിയിരുന്നു. പ്രതി വൈകാതെ പിടിയിലാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam