
കാഞ്ഞിരപ്പള്ളി: അറുക്കാന്‍ കൊണ്ടുവന്ന എരുമ വിരണ്ടോടിയതോടെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നടന്നത് യഥാര്‍ത്ഥ 'ജെല്ലിക്കെട്ട്'. കയറുപൊട്ടിച്ച് ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്ററോളം ഓടിയ എരുമ നാട്ടുകാരെ അക്ഷരാര്‍ത്ഥത്തില്‍ കുഴപ്പത്തിലാക്കി.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് സംഭവം ഉണ്ടായത്. അറുക്കാന്‍ കൊണ്ടുവന്ന എരുമയെ പാടത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കയറുപൊട്ടിച്ച എരുമ പടകവല കടന്ന് കോട്ടയം ടൗണിനെ ലക്ഷ്യമാക്കി ഓടുകയായിരുന്നു. ഓടിയ എരുമയെ പിടിച്ചുകെട്ടാന്‍ ഉടമയും സഹായികളും ബൈക്കില്‍ പിറകെ പോയി. കുരിശുങ്കല്‍ ജംഗ്ക്ഷനില്‍ വെച്ച് കയറില്‍ പിടുത്തം കിട്ടിയെങ്കിലും എരുമയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. വിരണ്ടോടിയ എരുമയെ കാണാനായി നാട്ടുകാര്‍ കൂടി. ഇതോടെ എരുമ ഓട്ടത്തിന്‍റെ വേഗവും കൂട്ടി.
ഒടുവില്‍ ഫയര്‍ഫോഴ്സെത്തി എകെജെഐ സ്കൂളിന് സമീപം എരുമയുടെ കഴുത്തും കാലുകളും കെട്ടി വണ്ടിയില്‍ കയറ്റുകയായിരുന്നു. വിരണ്ടോടിയ എരുമയും എരുമയെ മെരുക്കാന്‍ പോയ നാട്ടുകാരും ചേര്‍ന്ന്15 മിനിറ്റോളമാണ് ദേശീയപാതയിലെ ഗതാഗതം സ്തംഭിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam