
തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എത്തിയവര്‍ വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനിടയില്‍ പ്രതിയുടെ സഹോദരി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് പ്രശ്‌നം രൂക്ഷമാക്കി. കുഴഞ്ഞു വീണ യുവാവിന്റെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോട്ടപ്പുറം സ്വദേശി ഗ്രിഫിന്‍ എന്ന യുവാവിനെ വിട്ടുകിട്ടാനായിരുന്നു പ്രതിഷേധം.
അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കസ്റ്റഡിയില്‍ എടുത്തത് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഒരു വിഭാഗം രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വഷളായി. വൈകുന്നേരത്തോടെ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ സ്റ്റേഷനിലെത്തിയതോടെ സ്ഥലം സംഘര്‍ഷത്തിന്റെ വക്കിലായി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും രംഗത്തെത്തി. ഇതിനിടയിലാണ് നാടകീയമായ യുവതിയുടെ ആത്മഹത്യാശ്രമവും മാതാവിന്റെ കുഴഞ്ഞു വീഴലും.
പ്രശ്‌നം രൂക്ഷമായതോടെ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. വിഴിഞ്ഞത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രാത്രി പത്ത് വരെയും സ്ഥലത്ത് നിലയുറപ്പിച്ചു. പ്രതിയുടെ ബന്ധുക്കളും നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പരാതിക്കാരിക്കെതിരെയും കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു. ഇതിന് ശേഷം രാത്രി പത്തിന് ശേഷം പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam