നായ്ക്കളുമായി സഞ്ചരിക്കുന്ന ആയുധധാരികള്‍; മോഷ്ടാക്കള്‍ക്ക് പിന്നാലെ പാലക്കാട് വീണ്ടും ഭീതിപരത്തി സംഘം

By Web TeamFirst Published Aug 5, 2021, 12:14 PM IST
Highlights

വിവിധ കടകളിലും സ്ഥാപനങ്ങളിലുമുള്ള സിസിടിവികളില്‍ സംഘത്തിന്‍റെ ദൃശ്യം പതിഞ്ഞതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. അറ് പേരും നായ്ക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ശിരുവാണി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. 

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആയുധധാരികളായ സംഘം രാത്രി കാലങ്ങളിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. നായ്ക്കളുമായാണ് സംഘം യാത്ര ചെയ്യുന്നത്. വിവിധ കടകളിലും സ്ഥാപനങ്ങളിലുമുള്ള സിസിടിവികളില്‍ സംഘത്തിന്‍റെ ദൃശ്യം പതിഞ്ഞതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. അറ് പേരും നായ്ക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ശിരുവാണി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള മധുക്കരൈയില്‍ ആയുധവുമായി മോഷ്ടാക്കളെത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കാഞ്ഞിരപ്പുഴയിലേത് നായാട്ടുസംഘമാണെന്നാണ് പൊലീസിൻറെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 

ആറുപേരടങ്ങുന്ന സംഘം നായ്ക്കളുമായി രാത്രിയിൽ നടുറോഡിലൂടെ പോവുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സിസിടിവിയില്‍ പതിഞ്ഞത്. സംഘത്തെ ചിലർ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല. സംഘത്തിലെ എല്ലാവരും ആയുധങ്ങള്‍ കരുതിയിരുന്നു.  ഇതിനാല്‍ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാര്‍ക്കുണ്ടായിരുന്നത്. പല തവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കാഞ്ഞിരപ്പുഴ ഇറിഗേഷന്‍പദ്ധതിയുടെ ഭാഗമായ സ്ഥലത്ത് ഉപേക്ഷിച്ച കെട്ടിടങ്ങളുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് അജ്ഞാത സംഘത്തിന്റെ പ്രവർത്തനമെന്നും പ്രദേശവാസികൾ പറയുന്നത്. രാത്രിയുടെ മറവില്‍ കാട്ടിലേക്ക് കയറിയത് നായാട്ടുസംഘമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മണ്ണാര്‍ക്കാട് ഡിവൈഎസ്പി വ്യക്തമാക്കി. സംഘാഗങ്ങളെ മുഴുവൻ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!