
മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. ഭക്ഷണം നിഷേധിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത കുറ്റങ്ങൾ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. രണ്ടാനമ്മയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇവരുടെ പിതാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പെരിന്തൽമണ്ണ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ രണ്ടാനമ്മ ഒളിവിൽ പോയിരുന്നു. വടപുറം സ്വദേശിനിയായ യുവതിയെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ആറുവയസ്സുകാരനെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു, പപ്പടക്കോൽ കൊണ്ട് പൊള്ളിച്ചു എന്നിവയാണ് രണ്ടാനമ്മയ്ക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ.
കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോൾ സ്വന്തം അമ്മ മരിച്ചിരുന്നു. പിന്നീട് കുഞ്ഞ് അമ്മയുടെ അച്ഛൻ്റെയും സ്വന്തം അച്ഛൻ്റെയും വീടുകളിലായിട്ടാണ് കഴിഞ്ഞിരുന്നത്. അച്ഛന് വിദേശത്ത് ജോലി ആയതിനാൽ, കുട്ടി രണ്ടാനമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് കുഞ്ഞിൻ്റെ അമ്മയുടെ ബന്ധുക്കൾ കാണാൻ വരാറുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ നാലിന് അമ്മയുടെ അച്ഛൻ കുഞ്ഞിനെ സ്കൂളിൽ കാണാനെത്തിയപ്പോഴാണ് ശരീരത്തിൽ പരിക്കുകൾ ശ്രദ്ധിച്ചത്. പിന്നാലെ ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതി നൽകി. ആരോപണം പരിശോധിച്ച ചൈൽഡ് ലൈൻ കുട്ടി മർദനത്തിനും മറ്റും ഇരയായതായി കണ്ടെത്തുകയും, നിയമനടപടികൾ തുടരാൻ പെരിന്തൽമണ്ണ പോലീസിന് റിപ്പോർട്ട് കൈമാറുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പുതിയ സാഹചര്യത്തിൽ കുഞ്ഞിൻ്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam