
മലപ്പുറം: പുതവത്സരദിനത്തിൽ പെരിന്തൽമണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഏഴ് പേർ പോലീസിൽ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ്‌കുമാർ (37), വലിയ പീടിയേക്കൽ ബാബുമണി (39), കൂട്ടപ്പുലാൻ പ്രേംപ്രകാശ് (45), വലിയ പീടിയേക്കൽ മഹേഷ് (31), കൂട്ടപ്പുലാക്കൽ പ്രമോദ് (39), കൂട്ടപ്പുലാക്കൽ മജുമോൻ (38), തൊണ്ടിയിൽ അനൂപ്(41) എന്നിവരാണ് ഇന്നലെ ഉച്ചയോടെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഈ കേസുമായി ബന്ധപ്പെട്ട് നിഷാന്ത്, ബാലകൃഷ്ണൻ, ബാബുമോൻ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ പത്ത് പേർ അറസ്റ്റിലായി. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇവർ കീഴടങ്ങിയത്. പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തതടക്കമുള്ളവയിൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം അടക്കമുള്ളവ പ്രകാരമാണ് കേസെടുത്തിരുന്നത്. 31-ന് രാത്രി ഒന്നോടെ പട്രാളിംഗിനിടെയാണ് പോലീസ് സംഘത്തിന് നേരെ അക്രമണമുണ്ടായത്. പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
പതിനൊന്ന് വർഷം മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി. 2011ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും,കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂനിറ്റ് (ഡി എം പി ടിയു) കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
ജില്ലയിൽ റിപ്പോർട്ട് ചെയ്ത കാണാതായവരുടെ കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡൽ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തിൽ ഡി എം പി ടി യു അംഗങ്ങൾ ആണ് അന്വേഷണം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam