
മലപ്പുറം : സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നതിനിടെ മലപ്പുറം ജില്ലയിൽ മൂന്നിടത്തായി തെരുവുനായ ആക്രമണം.
പള്ളിക്കുത്ത് ഞാറപ്പാടത്ത് വൃദ്ധയെ വീട്ടില്‍ക്കയറി കടിച്ചു. എസ് എന്‍ ഡി പി മന്ദിരത്തിന് സമീപം തലാപ്പില്‍ ചിരുത(91)യെയാണ് നായ കടിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് പുറത്തിരിക്കുകയായിരുന്നു ചിരുത. ഈ സമയം സമീപത്തേക്ക് ഓടിവന്ന രണ്ട് നായ്ക്കളില്‍ ഒന്ന് ചിരുതയുടെ അടുത്തേക്ക് ഓടിവരികയായിരുന്നു. അപ്പോഴേക്കും ഇവര്‍ വീടിനകത്ത് കയറിയെങ്കിലും നായ പിന്തുടര്‍ന്നെത്തി കടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മക്കളും മറ്റും ഓടിവന്ന് ബഹളം വെച്ചതിനെ തുടര്‍ന്നാണ് നായ ഓടിപ്പോയത്. ഇവര്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
രക്ഷപ്പെടുന്നതിനിടെ വീണ് യുവതിക്ക് പരിക്കേറ്റു
ചെറുമുക്ക് ജീലാനി നഗറില്‍ തെരുവ് നായയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിക്ക് വീണ് പരിക്കേറ്റു.
തെക്കുംഞ്ചേരി ജാഅ്ഫറിന്റെ ഭാര്യ ശബ്‌ന (22)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടിയെ മദ്രസയിലയച്ച ശേഷം തിരികെ വരുമ്പോഴാണ് സംഭവം. അഞ്ചോളം നായ്ക്കള്‍ പിന്നാലെ ഓടിയപ്പോള്‍ രക്ഷപ്പെടാന്‍ ശബ്ന മതില്‍ എടുത്ത് ചാടുകയായിരുന്നു. ഇതിനിടെ വീണ് ശബ്നയുടെ കൈയിന് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു
പട്ടികാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. പട്ടിക്കാട് പാറക്കതൊടിയിലെ ആക്കപ്പറമ്പന്‍ ഉസ്മാന്റെ രണ്ട് ആടുകളെയാണ് തെരുവു നായ്ക്കള്‍ ആക്രമിച്ചത്. ഇന്നലെ രാവിലെ വീടിനടുത്തുള്ള പറമ്പില്‍ വെച്ചാണ് ഏഴോളം വരുന്ന തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. ഈ കുടുംബത്തിന്റെ ഏക വരുമാനമാണ് ഇതോടെ നിലച്ചത്.
Read More : സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു: കൊല്ലത്ത് മാത്രം ഇന്ന് 51 പേർക്ക് കടിയേറ്റു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam