പൊന്നാനിയിൽ ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് പേരെ ഓപറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു. മുൻപ് കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇവർ, വധശ്രമക്കേസുകളിലും പ്രതികളാണ്.
പൊന്നാനി: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി പൊന്നാനി പൊലീസ് നടത്തിയ പരിശോധനയില്‍ ചെരുപ്പ് കടയുടെ മറവില്‍ ലഹരി വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പൊന്നാനി 66 ഉന്നതിയില്‍ താമസിക്കുന്ന അന്‍സാര്‍ (32), അന്‍സാര്‍ (30) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
ചമ്രവട്ടം ജങ്ഷനിലെ ചെരുപ്പ് കടയില്‍ നിന്നാണ് സിഗററ്റ് കവറില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെടുത്തത്. നേരത്തെ ലഹരി വില്‍പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയയാളെ വീട് കയറി ആക്രമിച്ച കേസിലും വധശ്രമക്കേസുകളിലും പ്രതികളാണിവര്‍. നേരത്തെ കാപ്പ പ്രകാരം അറസ്റ്റിലായി ജയിലിലായ ശേഷം പുറത്തിറങ്ങി വീണ്ടും ലഹരിക്കടത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ഷിബു, അനന്ത ലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ടിജിന്‍, പ്രസൂണ്‍, നിഖില്‍, സജില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
