
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാവിലെ 7.40-ന്റെ ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ താല്കാലിക ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോഗ് ഷീറ്റ് വാങ്ങി ബസിനടുത്തേക്ക് ചെന്ന് ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ മറഞ്ഞിരുന്ന നായ അപ്രതീക്ഷിതമായി ചാടിവീണത്. അജ്മല്‍ ബാബുവിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണ്ണമായി റദ്ദാക്കേണ്ടി വന്നു. ഇത് സ്‌കൂള്‍ - ഓഫീസ് സമയത്ത് യാത്രക്കാരെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി.
ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ദ്ധിച്ചതായി ജീവനക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വെച്ച് ഒരു വനിതാ യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്ക് സമീപം വെച്ച് മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംക്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam