
കല്‍പ്പറ്റ: മേപ്പാടിയില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കുന്ദമംഗലംവയല്‍, മണ്ണാത്തിക്കുണ്ട് സ്വദേശികളായ ഏഴു പേര്‍ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ടൗണിന് സമീപമുള്ള മണ്ണാത്തിക്കുണ്ട് ആറുമുഖന്റെ ഭാര്യ മുനിയമ്മ (70), കുന്ദമംഗലംവയലിലെ മുജീബ്‌റഹ്മാന്റെ ഭാര്യ ഷഹര്‍ബാന്‍ (36), കുന്ദമംഗലംവയല്‍ സ്വദേശി റഷീദിന്റെ ഭാര്യ ജുനൈന (40)യ്ക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്. ജുനൈനയെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്.
ഷഹര്‍ബാന് പണിക്ക് പോകുമ്പോള്‍ മണ്ണാത്തിക്കുണ്ടില്‍ വെച്ചാണ് കടിയേറ്റത്. കാലിന് മൂന്നുതവണ കടിയേറ്റ മുനിയമ്മയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് കുന്ദമംഗലംവയല്‍, മേപ്പാടി എരുമക്കൊല്ലി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. എല്ലാവരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച കുന്ദമംഗലംവയലിലെ വളര്‍ത്ത് പശുവിനും കടിയേറ്റു.
കല്‍പ്പറ്റ നഗരസഭയിലടക്കം വയനാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. കല്‍പ്പറ്റയില്‍ ഏറ്റവുമൊടുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി പേരെ തെരുവ്‌നായ്ക്കള്‍ ആക്രമിച്ച സംഭവങ്ങളുണ്ടായി. സുല്‍ത്താന്‍ബത്തേരി നഗരസഭ പ്രദേശങ്ങള്‍, അമ്പലവയല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും തെരുവ്‌നായ്ക്കള്‍ ആക്രമിച്ചതായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാസർകോട്ടെ ഭക്ഷ്യവിഷബാധ, ചികിത്സ തേടിയവരുടെ എണ്ണം 31 ആയി; സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി
കാസർകോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.
ഭക്ഷ്യവിഷബാധ മൂലം കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.