
കോഴിക്കോട്: ശക്തമായ മിന്നലില്‍ വീടിന്‍റെ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് നരിക്കുനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാര്യംവീട്ടില്‍ മാധവന്‍ നായര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീടിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. ശക്തമായ മിന്നലിനിടെ ചുമരിലെ കല്ല് തെറിച്ച് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറോടെയാണ് മഴക്കൊപ്പം ഇടിമിന്നലുമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും മിന്നലേറ്റ് ചത്ത നിലയിലാണ്. വീടിന്‍റെ വയറിങും ഏതാനും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു.
കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയും ഉണ്ടായി. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും താമരശ്ശേരി മലയോര മേഖലയിലും ശക്തമായ മഴ പെയ്തു.
ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam