പ്ലസ് ടൂ പരീക്ഷയില്‍ തോറ്റതിന് കടലില്‍ ചാടി; വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published May 9, 2019, 8:54 PM IST
Highlights

മൊബൈല്‍ ഫോണുകള്‍ പഴ്സിനടിയിലാക്കി കല്ലിനടിയിലേക്ക് എറിഞ്ഞ് പുലിമുട്ടില്‍ നിന്നും സുഹൃത്തിന്‍റെയൊപ്പം സാന്ദ്ര കടലില്‍ ചാടുകയായിരുന്നു.  

ചേര്‍ത്തല: പ്ലസ് ടൂ പരീക്ഷയിൽ പരാജയപ്പെട്ടതില്‍ മനംനൊന്ത് കടലിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊന്തുവള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ല്സ് ടു പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിന് പിന്നാലെ ഇന്നലെ സുഹൃത്തിനൊപ്പം കടലില്‍ ചാടുകയായിരുന്നു സാന്ദ്ര. 

കൂട്ടുകാരിയുമൊത്ത് ബുധനാഴ്ച രാവിലെ കലവൂരിലെ ആരാധനാലയത്തില്‍ പോയ ശേഷം സാന്ദ്ര  അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തി. പ്ലസ് ടൂ ഫലം ഫോണിലൂടെ ഇരുവരും അറിഞ്ഞു. ഫിസിക്സിനും കണക്കിനും സാന്ദ്ര പരാജയപ്പെട്ടിരുന്നു. മൊബൈല്‍ ഫോണുകള്‍ പഴ്സിനടിയിലാക്കി കല്ലിനടിയിലേക്ക് എറിഞ്ഞ് പുലിമുട്ടില്‍ നിന്നും സുഹൃത്തിന്‍റെയൊപ്പം സാന്ദ്ര കടലില്‍ ചാടുകയായിരുന്നു.  

എന്നാല്‍ കൂട്ടുകാരി കല്ലില്‍ പിടിച്ച് പണിപ്പെട്ട് തിരികെ കയറി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ സാന്ദ്ര തിരിയില്‍പ്പെട്ട് മുങ്ങി താഴ്ന്നു. അർത്തുങ്കൽ പൊലീസും അഗ്നിശമന സേനയും മത്സ്യതൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും സാന്ദ്രയെ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാത്രിയോടെ തെരച്ചില്‍ നിര്‍ത്തിയ ശേഷം ഇന്ന് രാവിലെ വീണ്ടും മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

click me!