
തിരുവനന്തപുരം: ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാറ്റിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാർത്ഥികളുടെ ഓണത്തല്ല്. വിദ്യാര്‍ഥികളുടെ അടി ആറ്റിങ്ങൽ ബസ് സ്റ്റാന്‍ഡിലെ സ്ഥിരം കാഴ്ചയെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികള്‍ മുൻസിപ്പൽ ബസ് സ്റ്റാൻറിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്. വാക്കു തർക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പൊലീസുകാരെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിട്ടു. ഇടയ്ക്കൊന്ന് തല്ലൊഴിഞ്ഞുവെങ്കിലും ഉച്ചയ്ക്കു ശേഷ വാക്കു തർക്കവും കൂട്ടത്തലുമായി. പൊലീസുകാര്‍ ഓടിയെത്തിയപ്പോള്‍ വിദ്യാർഥികള്‍ പല ഭാഗത്തേക്കായി ഓടിയെന്ന് ആറ്റിങ്ങൽ പൊലീസ് പറയുന്നു. നാട്ടുകാരാണ് ഓണത്തല്ല് മൊബൈലിൽ പകർത്തിയത്. പൊലീസ് കേസെടുത്തിട്ടില്ല.
സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്
ഹരിപ്പാട്: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ കൂട്ടത്തല്ല്. മൂന്നുപേര്‍ക്ക് പരിക്കുപറ്റി. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്.
ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു.
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും പ്രചരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam