
തിരുവനന്തപുരം: ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ 84 വയസുള്ള വൃദ്ധയ്ക്ക് രാജ്യത്ത് ആദ്യമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യയിൽ തന്നെ ഇതിനു മുമ്പ് ഈ രോഗത്തിനുള്ള ശസ്ത്രക്രിയ നടന്നത് 82 വയസുള്ള രോഗിക്കായിരുന്നു ഉദരവും ശ്വാസകോശവും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രത്തിലെ ഹെർണിയ മൂലമുള്ള അസ്വസ്ഥതയാൽ രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വൃദ്ധയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കടുത്ത ശ്വാസതടസവും ഛർദിയുമായിരുന്നു ഇവർക്കുണ്ടായിരുന്നത്. സിടി സ്കാൻ പരിശോധനയിൽ വൻകുടൽ, ഒമെറ്റം എന്നിവ നെഞ്ചിലേയ്ക്ക് കയറിയിരിക്കുന്ന നിലയിലാണെന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് രോഗിയുടെ പ്രായം ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടപെട്ട് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ഉപകരണങ്ങൾ താക്കോൽ ദ്വാര ശസ്ത്രകിയയ്ക്ക് ഏറെ സഹായകരമായി.
മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ കേടുപാടുകൾ തീർത്ത് അതിനു മുകളിൽ ഒരു മെഷ് തുന്നിച്ചേർക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read more: തലച്ചോറിലെയും നട്ടെല്ലിലെയും സങ്കീർണ രോഗങ്ങൾ ചികിത്സിക്കാൻ ന്യൂറോഇന്‍റർവെൻഷനൽ റേഡിയോളജി
സർജറി വിഭാഗത്തിലെ ഡോ സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ ജി ഉണ്ണികൃഷ്ണൻ , ഡോ സജിൻ , ഡോ കെവിൻ, ഡോ അർച്ചന, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ മായ, ഡോ സുമ, ഡോ തുഷാര, ഡോ രഞ്ജന, നേഴ്സുമാരായ പ്രിൻസിത, ശില്പ എന്നിവർ പങ്കാളികളായി. ഡോ ആർ സി ശ്രീകുമാറിന്റെ യൂണിറ്റിലായിരുന്നു ശസ്ത്രക്രിയ. താക്കോൽ ദ്വാര ശസ്ത്രക്രിയയിൽ നിരവധി റെക്കോർഡുകൾ മികവിന്റെ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പേരിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam