
പിറവം: കളമ്പൂർ മങ്കിടിക്ക് ശോഭയേകി സൂര്യകാന്തിപ്പൂക്കൾ. മേഖലയിലെ ആദ്യ സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞ് നിൽക്കുകയാണ്. ജിജോ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കാർഷിക കൂട്ടായ്മയാണ് നേതൃത്വം നല്‍കിയത്.
മങ്കിടി ഇപ്പോൾ ഒന്നാന്തരം ഫോട്ടോ സ്പോട്ട് ആണ്. ഫോട്ടോ എടുക്കാനും റീൽസ് ചെയ്യാനുമൊക്കെ തിരക്കോട് തിരക്ക്. അതു കാണുമ്പോൾ ജിജോ എബ്രഹാമിനും കൂട്ടർക്കും സന്തോഷം. ജിജോയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയുടെ നെൽകൃഷിയുടെ ഇടവിളയായി തുടങ്ങിയ പുഷ്പകൃഷിയാണ് ഇപ്പോൾ മങ്കിടിക്ക് സൂര്യശോഭ സമ്മാനിക്കുന്നത്. കൃഷിയിടത്ത് നിന്ന് ശേഖരിക്കുന്ന അഞ്ച് കിലോ വിത്ത് സംസ്കരിച്ചെടുത്താൽ ഒരു കിലോ എണ്ണയും കിട്ടും. പാടത്തിന്റെ കാന്തി മാത്രമല്ല നേട്ടമെന്ന് ചുരുക്കം.
60 ഏക്കറോളം പാടത്താണ് കർഷക കൂട്ടായ്മയുടെ നെൽകൃഷി. കഴിഞ്ഞ വർഷമാണ് ആദ്യം ഇടവിളയായി പുഷ്പ കൃഷി തുടങ്ങിയത്. പക്ഷേ പാളി. പാകിയ വിത്ത് മുളച്ചില്ല. പരിശോധിച്ചപ്പോൾ ഈർപ്പം കൂടിയതാണു കാരണമെന്നു കണ്ടെത്തി. അതുകൊണ്ട് ഇക്കുറി നീർവാർച്ച കൂടുതലുള്ള പാടശേഖരം കണ്ടെത്തി വിത്തു പാകി. കൃത്യമായ പരിചരണം നൽകി. ആദ്യം മടിച്ച പാടത്ത് അങ്ങനെ സൂര്യകാന്തിപ്പൂക്കളുടെ ശോഭ പൂവിട്ടു. ജിജോയുടെയും കൂട്ടുകാരുടെയും മനസ്സിലും. സൂര്യകാന്തിക്ക് പുറമെ ചെണ്ടുമല്ലിയും താമരയുമൊക്കെ കൃഷി ചെയ്യുന്നുണ്ട് ഇവിടെ. മങ്കിടിയുടെ കാഴ്ചാവിരുന്നിന് ഇനിയും നിറവും മണവും കൂടും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam