
തിരുവനന്തപുരം: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനുള്ള വിരോധത്തില്‍ ഇയാള്‍ ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ സുനില്‍ കുമാറിനെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം പ്രതിയായ ചപ്ര കുമാര്‍ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കടയ്ക്കാവൂര്‍ ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം റൂറല്‍ എസ് പി ശില്പ ഐ പി എസ്, വര്‍ക്കല ഡി വൈ എസ്‍ പി പി നിയാസ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കടയ്ക്കാവൂര്‍ എസ് എച്ച് ഓ സജിന്‍ ലൂയിസ് സബ് ഇന്‍സ്പെക്ടര്‍ ദീപു എസ് എസ്, എ എസ് ഐ രാജീവ്, സി പി ഓ മാരായ ശ്രീഹരി, സുജില്‍, അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
അതിനിടെ പുളിയറക്കോണം കർമ്മ ബ്യൂട്ടിപാർലറിൽ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികളെ വിളപ്പിൽ ശാല പൊലീസ് അറസ്റ്റ് ചെയ്തു. കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തിൽ മനീഷ് (24), പൂവച്ചൽ പുളിങ്കോട് കിഴക്കേകര പുത്തൻവീട്ടിൽ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. മനീഷ് ആർ എസ് എസ് പ്രവർത്തകനാണ്. കിരൺ ലാലും സുഹൃത്തുക്കളും മനീഷുമായി തിരുമല ബാറിൽ വച്ച് സംഘർഷം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതല്‍ വായനയ്ക്ക്: മണ്ണ് കടത്താന്‍ കൈക്കൂലി; ഗ്രേഡ് എസ് ഐ ബൈജുക്കുട്ടനെതിരെ ഇന്ന് കൂടുതല്‍ നടപടി