
തൃശൂർ: ഭൂമി അളക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തൃശൂര്‍ താലൂക്ക് സര്‍വ്വെ ഓഫീസിലെ സെക്കന്‍റ് ഗ്രേഡ് സര്‍വ്വയര്‍ എന്‍ രവീന്ദ്രനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. താലൂക്ക് സര്‍വ്വെ ഓഫീസില്‍ വച്ചാണ് രവീന്ദ്രൻ കൈക്കൂലി വാങ്ങിയത്.
അയ്യന്തോള്‍ സ്വദേശിയായിരുന്നു പരാതിക്കാരന്‍. വസ്തു സംബന്ധമായ കേസിനെത്തുടര്‍ന്ന് തൃശൂര്‍ മുന്‍സിഫ് കോടതി അഡ്വ. കമ്മീഷനെ വച്ചിരുന്നു. ജൂലൈ മാസത്തില്‍ രവീന്ദ്രന്‍ വസ്തു അളന്നെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അയ്യായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 2500 രൂപ രവീന്ദ്രന്‍റെ താമസ സ്ഥലത്ത് എത്തിച്ച് നല്‍കിയിരുന്നു.
എന്നിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ സര്‍വ്വയറെ വീണ്ടും സമീപിച്ചു. 2500 രൂപകൂടി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകളുമായി പരാതിക്കാരന്‍ താലൂക്ക് സര്‍വ്വെ ഓഫിസിലെത്തി. രവീന്ദ്രന്‍ പണം വാങ്ങിവച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി പിടികൂടി. തൃശൂര്‍ വിജിലന്‍സ് സംഘത്തിന്‍റെ ഇക്കൊല്ലത്തെ പത്താമത്തെ കൈക്കൂലിക്കേസാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam