'കുത്തകകളും ക്വാറി ഉടമകളും മദ്യമാഫിയയും വെട്ടിച്ച 7500 കോടി പിരിച്ചെടുക്കണം, പാവങ്ങളുടെ നികുതിഭാരം കുറയ്ക്കണം'

By Web TeamFirst Published Feb 9, 2023, 4:43 PM IST
Highlights

'കുത്തകകളും ക്വാറി ഉടമകളും മദ്യമാഫിയകളും പറ്റിച്ച 7500 കോടി പിരിച്ചെടുക്കണം, പാവങ്ങളുടെ നികുതിഭാരം കുറയ്ക്കണം'

കോഴിക്കോട്:  കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 

കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നികുതി വര്‍ദ്ധനവിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎജിയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 13 വകുപ്പുകളിലായി നികുതിയിനത്തില്‍ 7500 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതെല്ലാം മദ്യമുതലാളിമാരും ക്വാറി ഉടമകളും കുത്തക തോട്ടം മുതലാളിമാരുമൊക്കെ അടക്കേണ്ട തുകയാണ്. 

നികുതി വെട്ടിക്കുന്ന ഈ കോടീശ്വരന്മാരില്‍ നിന്ന് നികുതി പിരിച്ചെടുക്കുന്നതിന് പകരം പാവപ്പെട്ടവന്റെ ചുമലില്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സിഎജി പുറത്തുവിട്ട 7500 കോടിയുടെ നികുതി കുടിശ്ശിക എന്തുകൊണ്ട് പിരിച്ചെടുക്കുന്നില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്താന്‍ വേണ്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതികള്‍ വര്‍ദ്ധിപ്പിച്ചത് ധൂര്‍ത്തും കൊള്ളയും തുടരാന്‍ വേണ്ടിയാണ്. ഗുണകരമായ ഒരു പദ്ധതിയും ബജറ്റിലില്ല. ഭൂമിയുടെ ന്യായവില, കെട്ടിടനികുതി, മോട്ടോര്‍വാഹന നികുതി തുടങ്ങി എല്ലാം വര്‍ദ്ധിപ്പിച്ചു. പിടിച്ചുപറിക്കാരുടെ സര്‍ക്കാരായി മാറിയിരിക്കുകയാണിത്. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്ത രീതിയില്‍ 13 രൂപ പെട്രോളിന് കുറയ്‌ക്കേണ്ടതാണ്. 

Read mroe; പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് ഡോക്ടർക്ക് 2500 കൈക്കൂലി വേണം; കയ്യോടെ പൊക്കി വിജിലൻസ്

എന്നാല്‍ അതിനുപകരം രണ്ട് രൂപ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായവും ലഭിച്ചിട്ടും കേന്ദ്രത്തെ കുറ്റം പറയുകയാണ്. പത്ത് വര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 50,000 കോടി രൂപമാത്രമാണ്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നികുതിയിനത്തില്‍ മാത്രം നല്‍കിയത് രണ്ട് ലക്ഷം കോടി രൂപയാണ്. ഇത് ഞങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മുഴുവന്‍ വിളിച്ചുപറയുകയാണ്. 

കിറ്റ് കൊടുത്ത് കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ ഇനിയും പിണറായിക്ക് സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണനും പ്രസംഗിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷനായി. കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

click me!