
ചങ്ങരംകുളം: മാങ്ങ പറിക്കാന്‍ കയറിയത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് അന്‍സില്‍ അറിഞ്ഞിരുന്നില്ല. കൊതിയടക്കാന്‍ കഴിയാതെ വന്നതോടെ മാവില്‍ വലിഞ്ഞു കയറിയെങ്കിലും തിരിച്ചിറങ്ങാനുള്ള ധൈര്യമില്ലാത്തതോടെ കുടുങ്ങി. ഒടുവില്‍ സാമഗ്രികളുമായി ഫയര്‍ഫോഴ്‌സ് എത്തിയാണ് അന്‍സിലിനെ താഴെയെത്തിച്ചത്. അതുവരെ മൂന്ന് മണിക്കൂറോളം മാവിന്‍ മുകളില്‍ ഇരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തിനടുത്ത് കല്ലുര്‍മ്മ പെരുമ്പാളിലാണ് സംഭവം. കല്ലുര്‍മ്മ പെരുമ്പാള്‍ താമസിക്കുന്ന അബൂബക്കറിന്റെ മകന്‍ അന്‍സിലാണ് വീട്ടുവളപ്പില്‍ നിന്ന മാവില്‍ മാങ്ങ പറിക്കാന്‍ കയറിയത്. ഉയരങ്ങള്‍ കയറിയെങ്കിലും താഴെ ഇറങ്ങാനുള്ള മനോധൈര്യം നഷ്ടപ്പെട്ടു. കൈയും കാലും വിറക്കാന്‍ തുടങ്ങിയതോടെ താഴെയുള്ളവരോട് ബുദ്ധിമുട്ട് അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ ഉടനെ മരത്തില്‍ കയറി അന്‍സിലിനെ മരത്തില്‍ തന്നെ കയറില്‍ കെട്ടി നിര്‍ത്തിയ ശേഷം അഗ്‌നിശമന രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്ന് അഗ്‌നിശമന രക്ഷാ സേനയെത്തിയാണ് അന്‍സിലിനെ താഴെയിറക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam