അരൂർ നിയമസഭാ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അരൂർ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി തർക്കം രൂക്ഷം. യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നതിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'യൂത്ത് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാനിമോൾ ഉസ്മാനെ 'ദേശാടനപക്ഷി' എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

അരൂരിൽ വിയർപ്പൊഴുക്കി പാർട്ടി വളർത്തിയ പ്രാദേശിക നേതാക്കളെ അവഗണിച്ച് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിലേക്ക് എത്തുന്നവരെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. "പാര്‍ട്ടി വളര്‍ത്താന്‍ അരൂര്‍കാരും, ലാഭം കൊയ്യാൻ പറന്നിറങ്ങുന്ന ദേശാടനപക്ഷികളും" എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന പാരമ്പര്യമുള്ള കോൺഗ്രസ് പ്രവർത്തകർക്കും യുവാക്കൾക്കും അവസരം നൽകണമെന്ന വാദമാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്.

കുറച്ചു കാലമായി ഷാനിമോൾ ഉസ്മാനും അരൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഷാനിമോളുടെ സാന്നിധ്യമില്ലെന്ന പരാതി ഒരു വിഭാഗം പ്രവർത്തകർ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പരസ്യമായ പോസ്റ്റർ പ്രചാരണം. കഴിവുള്ള പ്രാദേശിക നേതാക്കളെ തഴഞ്ഞ് ഒന്നിലധികം തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.