
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാഗം മുഴുവനും കത്തി നശിച്ചു.
വയനാട് ജില്ലയിലെ മടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ്പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്. ഫോണ് അടുത്തു വച്ചു സിനാൻ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. തൃശ്ശൂരിൽ 76 വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇ തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഐ ടെല്ലിന്‍റെ ഫോൺ പൊട്ടിത്തെറിച്ചത്. കോഴിക്കോട് റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് എന്ന യുവാവിന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിൽ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടരുകയും പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam