
ഇടുക്കി: ദുരിതക്കയത്തിൽ നിന്നും കയറയാൻ കഴിയാതെ മൂന്നാർ. മൂന്നാറിലും സമീപപ്രദേശങ്ങളിലും മഴ വീണ്ടും ശക്തമായി തുടരുകയാണ്. മൊബൈൽ നെറ്റുവർക്കുകളും വൈദ്യുതി ബന്ധവും നിശ്ചലമായതോടെ എസ്റ്റേറ്റ് മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്.
ലക്ഷ്മി, ഒറ്റപ്പാറ , ഗൂഡാർവിള, സൈലന്‍റ് വാലി തുടങ്ങിയ നിരവധി എസ്റ്റേറ്റുകളിലേക്കുള്ള പാതകൾ മലവെള്ള പച്ചലിൽ ഒലിച്ചുപോയതോടെ തൊഴിലാളികൾക്ക് ടൗണിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. കൊച്ചി-ധനുഷ് കോടി ദേശീയപാതകളിൽ നിരവധിയിടങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായതോടെ ദേവികുളത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കൺട്രൂൾ റൂം മൂന്നാർ വൈൽഡ് ഓഫീസിലേക്ക് മാറ്റി.
ഉരുൾപൊട്ടലിൽ മൂന്നാർ ഗവൺമെന്‍റ് കോളേജ് പൂർണ്ണമായും ഇല്ലാതായി. കനത്തമഴ തുടരുമ്പോഴും ഇവിടെ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ നടന്നിരുന്നു. മലയിടിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നിർമ്മാണം അപകടങ്ങൾക്ക് കാരണമാകുമെന്നുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് കോളേജ് അധികൃതർ മേഖലയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്.
കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല. 3000 പേരെ ഇതുവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സി.എസ്.ഐ, മൗണ്ട് കാർമ്മൽ ദേവാലയം, വി.എസ്.എസ് ഹാൾ, റിസോർട്ടുകൾ, സ്കൂളുകൾ എന്നിവിടങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത്. പഴയ മൂന്നാറിലെ ക്ലൗഡ്സ് വാലി റിസോർട്ട് അപകടത്തിലായതോടെ സമീപത്ത് താമസിക്കുന്ന 100 ഓളം കുടുംബങ്ങളെ മുൻകരുതലെന്ന നിലയിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
റിസോർട്ടുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. സർക്കാരിന്‍റെ ടീ കൗണ്ടി റിസോർട്ടും പൂട്ടിക്കിടക്കുകയാണ്. കന്നിമല, നല്ലതണ്ണിയാറുകളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ മുതിരപ്പുഴയിൽ വെള്ളം കുറഞ്ഞു. കുണ്ടള ജലാശയം നിറഞ്ഞെങ്കിലും മാട്ടുപ്പെട്ടി ജലാശയത്തിൽ നിന്നും കുടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നില്ല.
ഇതുവരെ മണ്ണിടിഞ്ഞ് ഏഴുപേരാണ് മരിച്ചത്. നല്ല തണ്ണി സ്കൂളിന് സമീപത്ത് താമസിച്ചിരുന്ന സദീഷ് [43] ഭാര്യ വെങ്കിടലക്ഷ്മി [36] മക്കൾ ജോഷിത [6], വിശ്വ[3] , ദേവികുളത്ത് ആന്‍റണി അടിമൈ, ഉണ്ണി, ശരവണഭവൻ ഹോട്ടൽ ജീവനക്കാരൻ മദൻ എന്നിവരാണ് മരിച്ചത്. പഴയ മൂന്നാറിൽ വെള്ളക്കെട്ട് കുറയാത്തതിനാൽ ദേശീയ പാതകളിൽ വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam