
അടിമാലി: ഇടുക്കിയില്‍ നർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഓഫിസിൽ നിന്നു ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരിയിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒഡീഷ സ്വദേശി ഗുരുപതർ വിജയഗമാനെ (34) ആണ് നാട്ടുകാർ പിടികൂടി എക്സൈസിന് കൈമാറിയത്.
വെള്ളിയാഴ്ച രാത്രി 11ന് ആണ് ഗുരുപതറിനെ 4.250 കിലോ കഞ്ചാവുമായി സിഐ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി അവിടെ നിന്നു ജീവനക്കാരനെ തള്ളിവീഴ്ത്തി കടന്നുകളയുകയായിരുന്നു.
പ്രതിക്ക് കോഴഞ്ചേരിയിൽ സുഹൃത്തുക്കളുണ്ടെന്ന് എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇയാളെ കോഴഞ്ചേരിയിൽ നിന്നു നാട്ടുകാർ പിടികൂടി എക്സൈസ് സംഘത്തിനു കൈമാറിയത്.
അതിനിടെ ഇന്നലെ കൊല്ലത്ത് എക്‌സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്‍, വടക്കേവിള സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. സജാദില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് കണ്ടെടുത്തത്. സക്കീര്‍ ഹുസൈനില്‍ നിന്ന് രണ്ടു ഗ്രാം എംഡിഎംഎ പിടികൂടി. സഹദിന്റെ കൈവശം ഒരു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഉണ്ടായിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.
പെരുമ്പാവൂരില്‍ പൊലീസ് നടത്തിയ ലഹരിമരുന്നു വേട്ടയില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പനങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ അതിഥി തൊഴിലാളികളെ പ്രതി ചേര്‍ത്ത് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. നിരോധിത പുകയില ഉത്പനങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച 23,000 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊലീസ് നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാസ ലഹരി കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam