
മാവേലിക്കര: മധ്യസ്ഥ ശ്രമത്തിനിടെ പോലീസിന്റെ കണ്‍മുന്‍പില്‍ വച്ച് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അയല്‍വാസി ക്രൂരമായി മര്‍ദ്ദിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റും 20-ാം വാര്‍ഡ് മെമ്പറുമായ പേള രാധേയത്തില്‍ സി.കൃഷ്ണമ്മ (51) യെയാണ് അയല്‍വാസിയായ കുറ്റില്‍ തോപ്പില്‍ ഷിബു (28) ക്രൂരമായി മര്‍ദ്ദിച്ചത്.
ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. പേള കുറ്റിയില്‍ തോപ്പില്‍ ജോര്‍ജ്ജ് വര്‍ഗീസിനെ മകന്‍ ഷിബു ക്രൂരമായ അക്രമിച്ചെന്ന വാര്‍ത്തയറിഞ്ഞാണ് വാര്‍ഡ് മെമ്പര്‍ കൂടിയായ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തുന്നത്. ഈ സമയം മാവേലിക്കര പോലീസും സ്ഥലത്തുണ്ടായിരുന്നു. മുറിവേറ്റ് വീണ ജോര്‍ജ്ജിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച കൃഷ്ണമ്മയെ നാട്ടുകാരുടെ മുമ്പിലിട്ട് ഷിബു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
നാട്ടുകാരാണ് ഷിബുവിനെ അക്രമണത്തില്‍ നിന്നും പിന്‍തിരിപ്പിച്ചത്. തുടന്ന് പോലീസ് ഷിബുവിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ പരിക്കേറ്റ ജോര്‍ജ്ജിനേയും കൃഷ്ണമ്മയേയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായതായും താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് അത് തടയാന്‍ ശ്രമിച്ചില്ലയെന്നും കൃഷ്ണമ്മ ആരോപിച്ചു.
എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ജോര്‍ജ്ജിനെ വീടിന് മുമ്പില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് അക്രമിക്കപ്പെട്ടത്. ഈ സമയം ഷിബു വീടിന് വെളിയിലേക്ക് ഇറങ്ങി ചെന്നാണ് പ്രസിഡന്റിനെ അക്രമിച്ചത്. തത്സമയം സംഭവം ശ്രദ്ധയില്‍ പെട്ടില്ല. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
ഷിബു മുന്‍പും ഇത്തരത്തില്‍ അക്രമണാസക്തനായിട്ടുണ്ടെന്നും മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്നും പോലീസ് പറയുന്നു. ഇടതു-വലത് കൈകള്‍ക്കും തലയ്ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൃഷ്ണമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ഷിബുവിനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam