
പാലക്കാട്: പാലക്കാട് തൃത്താലയിൽ കുപ്രസിദ്ധ അടയ്ക്കാ മോഷ്ടാക്കൾ പൊലീസിൻ്റെ പിടിയിലായി. പൊന്നാനി വെളിയംകോട് സ്വദേശി ഷാജഹാൻ, തൃശൂർ കലൂർ സ്വദേശി സുബൈർ എന്നിവരാണ് പിടിയിലായത്. അടയ്ക്ക സൂക്ഷിച്ചിരിക്കുന്ന വീടുകൾ കണ്ടെത്തി രാത്രി കാറിലെത്തി മോഷ്ടിച്ചെടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് തൃത്താല പൊലീസ് പറഞ്ഞു.
നവംബർ 6 ന് ആനക്കര പഞ്ചായത്തിലെ മലമക്കാവിൽ നിന്നാണ് പ്രതികൾ 300 കിലോഗ്രാം അടയ്ക്ക മോഷ്ടിച്ചത്. ചോലക്കൽ ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ പന്ത്രണ്ട് ചാക്കുകളിലാക്കി ഉണക്കി സൂക്ഷിച്ചിരുന്ന അടയ്ക്കയാണ് അർദ്ധ രാത്രിയിൽ കാറിലെത്തിയ പ്രതികൾ മോഷ്ടിച്ചെടുത്തത്. അര ലക്ഷത്തിലേറെ വിലവരുന്ന അടയ്ക്കകളാണ് മോഷ്ടിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. മറ്റൊരു അടയ്ക്കാ മോഷണ കേസിൽ തൃശൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തൃത്താല മലമക്കാവിലും ഇവരാണ് മോഷണം നടത്തിയതെന്ന വിവരം പുറത്ത് വരുന്നത്. തുടർന്ന് തൃശൂർ പൊലീസ് രണ്ട് പ്രതികളെയും തൃത്താല പൊലീസിന് കൈമാറി. തൃത്താല പൊലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പകൽ സ്കൂട്ടറിൽ ഗ്രാമീണ മേഖലകളിൽ കറങ്ങി നടന്ന് പ്രതികൾ വീടുകൾ കണ്ടെത്തും. ശേഷം രാത്രിയിൽ കാറിലെത്തിയാണ് മോഷണം. മോഷ്ടിച്ച അടയ്ക്ക വിവിധ മാർക്കറ്റുകളിലെത്തിച്ച് വിൽപന നടത്തും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam