
കാസര്‍കോട്: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ (Kasaragod Medical College) ഒപി ആരംഭിക്കുന്നു. പണി പൂര്‍ത്തിയായ അക്കാദമി ബ്ലോക്കിലാണ് തിങ്കളാഴ്ച്ച മുതല്‍ ഒപി പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. അത്യാവശ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. കിടത്തി ചികിത്സ, സ്കാനിംഗ്, ശസ്ത്രക്രിയ തുടങ്ങിയവ ലഭ്യമാകില്ല.
ദീര്‍ഘനാളായുള്ള കാസര്‍കോട് സ്വദേശികളുടെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഡിസംബര്‍ ആദ്യം ഒപി ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും വീണ്ടും നീളുകയായിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ന്യൂറോളജി വിഭാഗം പ്രവര്‍ത്തിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ന്യൂറോളജിസ്റ്റിനെ ജില്ലയില്‍ നിയമിക്കണമെന്നത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും കഴിയും. റുമറ്റോളജി, നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനവും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam