വിവാഹത്തിനൊരുങ്ങി അഭിമന്യുവിന്‍റെ പെങ്ങള്‍; ആഘോഷമാക്കാന്‍ ഗ്രാമം

By Web TeamFirst Published Nov 9, 2018, 12:45 PM IST
Highlights

അഭിമന്യുവുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമാകുമായിരുന്നു. എല്ലാവരും തന്നെ ഒരു പെങ്ങളായി കണ്ടിട്ടുണ്ടെന്നാണ് വിചാരിക്കുന്നതെന്നും എല്ലാവരും കല്യാണത്തിൽ വരണമെന്നും സഹോദരി കൗസല്യ പറഞ്ഞു.

മൂന്നാർ: അഭിമന്യുവിന്റെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു പെങ്ങള്‍ കൗസല്യയുടെ വിവാഹം. അഭിമന്യുവിന്‍റെ സ്വപ്നം അവന്‍റെ അഭാവത്തില്‍ നിറവേറുന്നു. കേരളത്തിന്റെ കൂട്ടായ്മയില്‍ ഈ മാസം പതിനൊന്നിന് വട്ടവട സ്‌കൂളില്‍ വച്ച് പെങ്ങളുടെ വിവാഹം നടക്കും. കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ എല്ലാം തന്നെ സിപിഐ(എം) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരുക്കി.   

കൊട്ടാകമ്പൂരിലെ ഒറ്റമുറി വാടക കെട്ടിടത്തില്‍ പരിമിതികളിലുടെ നടുവില്‍ ജീവിക്കുമ്പോളും അഭിമന്യുവിന് അച്ഛനും അമ്മയും, ചേച്ചിയും, സഹോദരനുമൊപ്പമുള്ള സ്‌നേഹത്തിന്റെ കൊട്ടാരമായിരുന്നു ഈ കൊച്ചുമുറി. ഇത്തിരിയുണ്ടായിരുന്ന ജീവിത്തില്‍ ഒത്തിരി മോഹങ്ങളും അഭിമന്യുവിനുണ്ടായിരുന്നു. അതില്‍ ഏറ്റവും വലതായിരുന്നു സഹോദരി കൗസല്യയുടെ വിവാഹവും സ്വന്തമായൊരു വീടും. 

വര്‍ഗ്ഗീയതയ്‍ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ ഇരുണ്ട ഒറ്റമുറിക്കുള്ളില്‍ ബാക്കിയായ അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ കേരളം ഏറ്റെടുക്കുകയായിരുന്നു.  അഭിമന്യുവിന്‍റെ സ്വപ്‌നം ഗ്രാമത്തിന്‍റെ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. 

സിപിഎമ്മാണ് വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തുന്നത്. സ്വര്‍ണ്ണവും, വസ്ത്രങ്ങളും നേരത്തെ തന്നെ പാര്‍ട്ടി ഒരുക്കിയിട്ടുണ്ടെന്ന് അച്ഛന്‍ മനോഹരന്‍ പറഞ്ഞു. അഭിമന്യു കേരളത്തിന്‍റെ പുത്രനാണെന്നും അതുകൊണ്ട് തന്നെ കേരളം മുഴുവനും അഭിമന്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായ പെങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്നും അമ്മ ഭൂപതി പറഞ്ഞു. 

അഭിമന്യുവുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമാകുമായിരുന്നു. എല്ലാവരും തന്നെ ഒരു പെങ്ങളായി കണ്ടിട്ടുണ്ടെന്നാണ് വിചാരിക്കുന്നതെന്നും എല്ലാവരും കല്യാണത്തിൽ വരണമെന്നും സഹോദരി കൗസല്യ പറഞ്ഞു. ഗ്രാമത്തിന്‍റെ ആഘോഷമാക്കി കൗസല്യയുടെ വിവാഹം നടത്തുന്നതിനൊപ്പം അഭിമന്യവിന്റെ കുടുംബത്തിന് വേണ്ടി പാര്‍ട്ടി പണികഴിപ്പിക്കന്ന വീടിന്റെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.

click me!