
കോട്ടയം: വൈക്കത്തിനടത്ത് മറവന്തുരത്തില്‍ മൂന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണം. മൂന്ന് സ്ഥാപനങ്ങളുടെയും പൂട്ടും വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ ആകെ ഇരുന്നൂറ്റി മുപ്പത് രൂപ മാത്രമാണ് കളളന്‍ കൊണ്ടുപോയത്.
കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ഓഫിസ്, കുലശേഖരമംഗലം സ്മാര്‍ട് വില്ലേജ് ഓഫിസ് പിന്നെ സമീപത്തുളള മറവന്തുരുത്ത് മൃഗാശുപത്രി. ഈ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ രാത്രി കളളന്‍ കയറിയത്. വില്ലേജ് ഓഫിസിന്‍റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് കളളന്‍ അകത്തു കടന്നത്. കിഫ്ബി ഓഫിസിന്‍റെ വാതില്‍ തകര്‍ത്തും. മേശയും അലമാരയുമെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഇരു ഓഫിസുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളും പോയിട്ടില്ല എന്നാണ് പ്രാഥമിക അനുമാനം.
സമീപത്തുളള മൃഗാശുപത്രിയുടെയും വാതില്‍ തകര്‍ത്താണ് കളളന്‍ കയറിയത്. ഇവിടെ മേശവലിപ്പിലുണ്ടായിരുന്ന 230 രൂപ കളളന്‍ കൊണ്ടുപോയി. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ശ്വാനസേനയും, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്നിടത്തും കയറിയത് ഒരു കളളന്‍ തന്നെയെന്ന അനുമാനത്തിലാണ് പൊലീസ്.
Read more: മൂന്നംഗ സംഘം കോട്ടയത്തെ മൊബൈൽ കടയിലെത്തി, പിന്നാലെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആക്രമണം, അറസ്റ്റ്
അതേസമയം, കുമ്പളയില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച നടന്നു. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കള്ളന്മാര്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാര്‍ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്നു. ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും കള്ളന്മാര്‍ കൊണ്ടുപോവുകയായിരുന്നു.
അബൂബക്കറിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ മാത്രമാണ് ഇവര്‍ മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതിലോ മറ്റോ തകര്‍ത്തതായി കണ്ടെത്തിയിട്ടില്ല. മോഷ്ടാക്കള്‍ നേരത്തെ തന്നെ വീട്ടിനകത്ത് കയറി ഒളിച്ചിരുന്ന് കൃത്യം നടത്തിയതായാണ് സംശയിക്കുന്നത്. കുമ്പള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവികള്‍ ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam