
തിരുവനന്തപുരം: കോർപ്പറേഷനിൽ അട്ടിമറി സൂചനകളുമായി ആദ്യഫല സൂചനകൾ. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ എട്ട് സീറ്റിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരുസീറ്റിലും മുന്നേറുന്നു. ബാക്കി സീറ്റിലെക്കൂടി ഫലം വന്നാലെ അന്തിമചിത്രം തെളിയൂ. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്നായിരുന്നു അവകാശ വാദം. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.
അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘’പൊതുവെ സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാൻ സാധിക്കുന്നത്. സാധാരണ ഗതിയിൽ ഒരു ഗവണ്‍മെന്‍റ് ഇരിക്കുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകാൻ സാധ്യതയുണ്ടല്ലോ. എന്നാൽ പ്രവര്‍ത്തകര്‍ വീടുകളിൽ പോകുന്ന സമയത്ത് അങ്ങനെയൊരു വികാരം ഒരിടത്തും ഉണ്ടായിട്ടില്ല,. എല്ലാവരും വളരെ സംതൃപ്തരാണ്. തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം അത്യുജ്ജ്വലമായ വിജയമാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 14ൽ 13 സീറ്റും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇപ്പോഴുള്ളത്.'' മന്ത്രി വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam