
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ ഭാവി വികസനത്തിന് പുത്തൻ പ്രതീക്ഷകൾ നൽകി മേയർ വിവി രാജേഷ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭയിൽ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയ യൂസഫലിയുടെ വസതിയിലെത്തിയാണ് മേയർ ചർച്ച നടത്തിയത്. മേയറായി ചുമതലയേറ്റ ശേഷമുള്ള വിവി രാജേഷിന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. വസതിയിലെത്തിയ മേയറെ ബൊക്കെ നൽകിയും ഷാൾ അണിയിച്ചുമാണ് യൂസഫലി സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ സാധ്യതകൾ, ഭാവി പദ്ധതികൾ എന്നിവ കൂടിക്കാഴ്ചയിൽ ദീർഘനേരം ചർച്ചയായി. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിൽ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
നഗരവാസികളുടെ പ്രധാന പരാതിയായ തെരുവുനായ ശല്യം ശാസ്ത്രീയമായി പരിഹരിക്കുന്നതിനായി 'പൈലറ്റ് പദ്ധതി'ക്ക് തുടക്കം കുറിച്ചതായി മേയർ വിവി രാജേഷ് അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ നിന്ന് 50 നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി. പിടികൂടിയ നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള കുത്തിവെപ്പുകൾ നൽകി. ഇവയെ ശാസ്ത്രീയമായ പരിചരണത്തിനായി പൂവാറിലെ സ്വകാര്യ ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് പദ്ധതി കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതൽ എബിസി സെന്ററുകൾ ആരംഭിക്കുമെന്നും മേയർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam