
തിരുവനന്തപുരം: മൃഗശാലയിൽ പുതിയ അതിഥികളായെത്തിയ രണ്ട് സിംഹങ്ങളെ പേര് ചൊല്ലി വിളിച്ച് തുറന്നു വിട്ടു. അഞ്ച് വയസ്സുള്ള ആൺസിംഹത്തിന് ലിയോ എന്നും ആറു വയസ്സുള്ള പെൺസിംഹത്തിന് നൈല എന്നും പേര് നൽകി മൃഗസംരക്ഷണ-ക്ഷീരവികസന, മൃഗശാലാ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് പേരിടൽ കർമ്മം നിർവ്വഹിച്ചത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം അഞ്ചാം തിയതിയാണ് രണ്ട് സിംഹങ്ങളേയും തിരുവനന്തപുരത്തെത്തിച്ചത്.
തിരുവനന്തപുരത്തെത്തിക്കാനായി മൂന്ന് മാസക്കാലം ക്വാറന്റൈൻ പൂർത്തിയാക്കി എത്തിച്ച ലിയോയുടെയും നൈലയുടെയും ആരോഗ്യനില തൃപ്തികരമാണ്. മൃഗശാലയിൽ 20 ദിവസം കൂടി ക്വാറന്റൈൻ കാലം പൂർത്തീകരിക്കാനുണ്ട്. അടുത്തടുത്ത, തുറസ്സായ രണ്ട് ഇടങ്ങളിൽ കഴിയുന്ന സിംഹങ്ങൾ കുട്ടികളുൾപ്പെടെയുള്ള കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായിരിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ രണ്ടാം ദിനവും കൂട്ടിൽ കയറ്റാനായില്ല. താഴെയിറങ്ങാൻ കൂട്ടാക്കാതെ മരത്തിന് മുകളിൽ തുടരുകയാണ് പെൺകുരങ്ങ്. കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പരീക്ഷാണാടിസ്ഥാനത്തിൽ, തുറന്നുവിടുന്നതിനിടെ മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ്, ഇന്നലെ മുതൽ, മരത്തിന് മുകളിൽ തുടരുകയാണ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല.
തിരുപ്പതി സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച ഈ കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ മന്ത്രി ഇന്ന് തുറന്ന് വിടാനായിരുന്നു തീരുമാനം. കുരുങ്ങിനൊപ്പമെത്തിയ സിംഹങ്ങളെയാണ് ഇന്ന് തുറന്നുവിട്ടത്. കാർത്തിക്ക് എന്ന ആണ്‍സിംഹത്തിനാണ്ഇ ലിയോ എന്ന് പേര് നൽകിയത്. കൃതിക എന്ന പെണ്‍സിംഹത്തെ നൈല എന്നും വിളിച്ചു. തത്കാലത്തേക്ക് രണ്ട് കൂടുകളിലായിരിക്കും ഇവയെ പാർപ്പിക്കുക. വൈകാതെ വിദേശരാജ്യങ്ങളിൽ നിന്ന് സീബ്രയെയും അമേരിക്കൻ കടുവയെയും മൃഗശാലയിലേക്ക് എത്തിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam