
മലപ്പുറം: മലപ്പുറം - മഞ്ചേരി റോഡില്‍ കാട്ടുങ്ങലില്‍ ഒരു കടയുണ്ട്, പക്ഷേ കടക്കാരനില്ല. ചെറിയ കൗതുകം തോന്നുന്നുണ്ടല്ലേ. കടക്കാരനില്ലാതെ കട നടത്താന്‍ സാധിക്കുകമോ? സാധിക്കുമെന്നാണ് ടൗണിലെ ഈ കൊച്ചുകട തെളിയിക്കുന്നത്. ഈ 'ആളില്ലാക്കട' റോഡിലൂടെ യാത്ര ചെയ്യുന്നവരിലും കൗതുകം സൃഷ്ടിക്കുന്നുണ്ട്. വില്‍പനക്കാരന്റെ സാന്നിദ്ധ്യമില്ല എന്നതാണ് ഈ കടയുടെ പ്രത്യേകത. വീട് അലങ്കരിക്കുന്നതിനുള്ള സാധനങ്ങളും കൗതുകവസ്തുക്കളും പുരാവസ്തുക്കളുമാണ് ആളില്ലാക്കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
റോഡരികിലെ വീടിന്റെ പുറംചുമരിലെ ചില്ല് അലമാരകളില്‍ പ്രദര്‍ശിപ്പിച്ച വസ്തുക്കളില്‍ സാധനങ്ങളുടെ വിലയും എഴുതി വെച്ചിട്ടുണ്ട്. നിരത്തി വെച്ച സാധനങ്ങളിൽ ഏതെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കടയില്‍ എഴുതി വെച്ച മൊബൈല്‍ നമ്പറില്‍ ഒന്ന് വിളിക്കുകയേ വേണ്ടു. ഉടന്‍ തന്നെ കടയുടമ ഉസ്മാന്‍ ഇരുമ്പുഴിയോ ഭാര്യ സാബിറയോ സ്ഥലത്തെത്തി അലമാര തുറന്ന് സാധനം എടുത്ത് തരുന്നതാണ്. ഓണ്‍ലൈന്‍ ഓഫ് ലൈന്‍ വില്‍പന സാങ്കേതികളുടെ സമ്മിശ്ര രൂപമെന്ന് പറയാം.
വില്‍പനക്കാരനെന്ന നിലയില്‍ സദാ സമയവും കടയില്‍ ഇരിക്കേണ്ടതില്ല എന്നതാണ് ഈ കച്ചവടത്തിന്റെ പ്രത്യേകതയെന്ന് കടയുടമ ഉസ്മാന്‍ ഇരുമ്പുഴി പറയുന്നു. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. ആറു മാസമായി കട പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. മക്കളായ യാസീനും അമീറയും പൂര്‍ണ്ണ പിന്തുണയും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'വായന മരം' എന്ന ശില്‍പവും കടയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ഉസ്മാന്‍ ഇരുമ്പുഴി എട്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.