
തൊടുപുഴ: അമ്മയുടെ കാമുകന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന് കൊലപ്പെട്ട ഏഴ് വയസുകാരന്‍റെ മരണമറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിന് ഭാവഭേദമില്ല. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിക്കായി അരുണിനെ ഇന്നലെ ഉച്ചയോടെ ജില്ലാ ജയിലിലെത്തിച്ചു. ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അരുണിനെ അറിയിച്ചെങ്കിലും അയാളില്‍ ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് ജയിലിലെത്തിച്ച അരുണ്‍ ജയിലിലെ ഉച്ച ഭക്ഷണമായ ആട്ടിറച്ചി കൂട്ടി മൃഷ്ടാന്നം ഭക്ഷണം കഴിച്ചു. പ്രതിയുടെ മനോഭാവം കണ്ട ജയില്‍ ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നു.
ഇതിനിടെ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ ജന്മഗ്രാമം സങ്കടക്കടലായി. കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്കാരം നടന്ന തൊടുപുഴയിലെ വീട്ടിലെത്തിയത്. ജനതിരക്കേറിയതോടെ പൊതുദര്‍ശനത്തിന്‍റെ നിയന്ത്രണം പൊലീസിന് ഏറ്റെടുക്കേണ്ടി വന്നു.
കുഞ്ഞിന്‍റെ മൃതദേഹം എത്തുന്നതിന് വളരെ മുന്‍പേ തന്നെ വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലൂടെയുള്ള വഴിയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് പാടുപെട്ടു. തേങ്ങി കരഞ്ഞും കണ്ണു നിറച്ചും നൂറുകണക്കിന് പേരാണ് കുഞ്ഞിന്റെ അമ്മയുടെ വീടിന് ചുറ്റും കൂടി നിന്നത്. നാട്ടുകാരും ബന്ധുക്കളും അങ്ങനെ കുഞ്ഞിനെ നേരത്തെ അറിയുന്നവരും വാര്‍ത്തകളിലൂടെ അറിഞ്ഞവരും അവനെ അവസാനമായി ഒരു നോക്ക് കാണാനെത്തി.
ഏഴ് വയസുകാരനെയും വഹിച്ചുള്ള ആംബുലൻസ് രാത്രി എട്ടേമുക്കാലിന് എത്തിയതോടെ കൂടി നിന്ന സ്ത്രീകളുടെ തേങ്ങലുകള്‍ നിലവിളികളായി. ആദ്യം അകത്തേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് വീടിന് പുറത്ത് പൊതുദർശനത്തിന് വച്ചു. മുക്കാൽ മണിക്കൂറിന് ശേഷം മുറ്റത്ത് സംസ്കരിക്കുമ്പോഴും അടക്കിപിടിച്ചുള്ള കരച്ചിലുകള്‍ അടങ്ങിയിരുന്നില്ല.സംസ്കാരത്തിന് എത്തിയവരെല്ലാം ഒറ്റസ്വരത്തിൽ ആവശ്യപ്പെട്ടത് ഒന്നുമാത്രം. കുരുന്നിന്‍റെ ജീവനെടുത്ത കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകണം. എത്രയും വേഗം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam