
തൊടുപുഴ: പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡും മാത്യൂവിനെ തേടിയെത്തിയിരുന്നു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ഈ കുട്ടി കര്‍ഷകനെ തേടിയെത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.
മാത്യുവിന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്ത ദാരുണ സംഭവം നാടിനാകെ വേദനയായി. സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെയും മാതാവിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അടിയന്തരമായി റിപ്പോര്‍ട്ട് തേടി. പശുക്കള്‍ ചത്തതില്‍ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മരച്ചീനിത്തൊലി ഉള്ളില്‍ ചെന്നതാണ് പശുക്കള്‍ ചാകാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ജഡങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകു എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് തൊടുപുഴയ്ക്ക് സമീപം വെള്ളിയാമറ്റത്ത് പതിനഞ്ചുകാരന്‍ മാത്യൂ നടത്തിയിരുന്ന ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഇന്നലെ വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം വെറ്റിനറി ഡോക്ടര്‍മാരായ ഗദ്ദാഫി, ക്ലിന്റ്, സാനി, ജോര്‍ജിന്‍ എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും, 13 പശുക്കള്‍ ചാവുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിതരണം ചെയ്തത് മൂന്നര കോടി രൂപ 1634 പേര്‍ക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam