വളര്‍ത്തുനായകളെ വഴിയിലുപേക്ഷിച്ചാല്‍ പിടിവീഴും; നടപടിയുമായി സര്‍ക്കാര്‍

By Web TeamFirst Published Jul 9, 2019, 10:33 AM IST
Highlights

വളര്‍ത്തുനായകളെ അവശനിലയില്‍ റോഡിലും മറ്റുമായി ഉപേക്ഷിക്കുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് നടപടിയുമായി സര്‍ക്കാരെത്തുന്നത്

തിരുവനന്തപുരം: വളര്‍ത്തുനായകള്‍ക്ക് പ്രായമാകുന്നതോടെ അവയെ വഴിയിലുപേക്ഷിച്ച് കടന്നുകളയുന്ന ഉടമസ്ഥര്‍ക്ക് ഇനി പിടിവീഴും. വളര്‍ത്തുനായകളെ അവശനിലയില്‍ റോഡിലും മറ്റുമായി ഉപേക്ഷിക്കുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് നടപടിയുമായി സര്‍ക്കാരെത്തുന്നത്. വന്‍ വിപണിയുള്ള നായകളെ വാങ്ങി ആവശ്യത്തിന് ശേഷം പ്രായമാവുമ്പോള്‍ ഉപേക്ഷിക്കുന്ന രീതി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്.

വളർത്തുനായ്ക്കൾക്ക് ചിപ് ഘടിപ്പിക്കുന്ന സംവിധാനമാണ് സംസ്ഥാനത്ത് പ്രാവര്‍ത്തികമാകുന്നത്. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപന ചെയ്യുന്ന സോഫ്റ്റ്‌വെയർ  ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. സോഫ്റ്റ്‌വെയറിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

നായ്ക്കളുടെ കഴുത്തിന്‍റെ പിൻഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാർകോഡ് സ്കാൻ ചെയ്താൽ ഉടമസ്ഥന്‍റെ മുഴുവൻ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന  രീതിയിലാണ് സംവിധാനം നടപ്പിലാക്കുക. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും ചിപ് ഘടിപ്പിക്കുക. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് 500 രൂപയും വിൽപന നടത്തുന്ന ബ്രീഡർ നായ്ക്കൾക്ക് 1000 രൂപയുമാണ് ഇതിനായി ഫീസ് ഈടാക്കുക. 

click me!