
പത്തനംതിട്ട: പതിനായിരകണക്കിന് ആളുകളെത്തുന്ന ശബരിമലയെ മാലിന്യമുക്തമാക്കുനുള്ള ദൌത്യം ഏറ്റെടുത്തവരാണ് വിശുദ്ധി സേന അംഗങ്ങൾ. പന്തളം മുതൽ സന്നിധാനം വരെ വിശുദ്ധി സേന അംഗങ്ങളുടെ സേവനമുണ്ട്. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിലാണ് വിശുദ്ധി സേനയുടെ പ്രവർത്തനം. അയ്യപ്പഭക്തരെത്തുന്ന എല്ലായിടങ്ങളിലും മുഴുവൻ സമയവും വിശുദ്ധി സേന അംഗങ്ങളുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 24 മണിക്കൂറും സജീവം. സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും നടപന്തലിലും എല്ലാം ഇടവേളകളില്ലാതെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണ് വിശുദ്ധി സേന.
1000പേരാണ് വിശുദ്ധി സേനയിലുള്ളത്. അഖില ഭാരത അയ്യപ്പസേവ സംഘം വഴിയാണ് വിശുദ്ധ സേന അംഗങ്ങൾ എത്തുന്നത്. ശബരിമല ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്നിവരാണ് വിശുദ്ധി സേനയുടെ പ്രവർത്തനങ്ങളെ ഏകപിപ്പിക്കുന്നത്. റവന്യു ആരോഗ്യ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കാണ് സൂപ്പർവൈസിങ്ങ് ചുമതല. ദേവസ്വം ബോർഡാണ് ഇവർക്ക് ഭക്ഷണവും താമസവും യൂണിഫോമും നൽകുന്നത്. മുഴുവൻ ആളുകൾക്കും വേതനവുമുണ്ട്.
സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരും ഫണ്ട് നൽകുന്നുണ്ട്.1995 ലാണ് ശബരിമല സാനിറ്റേഷൻ സൌസൈറ്റി പ്രവർത്തനം തുടങ്ങിയത്. മുമ്പ് പൊലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി പ്രകാരം സന്നിധാനത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇക്കൊല്ലം പുണ്യം പൂങ്കാവനം ഇല്ലാത്തതിനാൽ പൂർണമായും ശുചീകരണ പ്രവർത്തനങ്ങൾ വിശുദ്ധി സേന അംഗങ്ങൾ മാത്രമാണ് നടത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam