
കായംകുളം: ആലപ്പുഴയിൽ വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. നവകേരള സദസ്സിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നത് കാണുന്നതിന് കടയുടെ മുമ്പിൽ നിന്ന വ്യാപാരിയെ ഇരുമ്പ് പൈപ്പും, ചുറ്റികയും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
പത്തിയൂർ അശ്വതി ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ ( 27), പത്തിയൂർ കൃഷ്ണാലയം വീട്ടിൽ തൈബു എന്നു വിളിക്കുന്ന വിഷ്ണു (26), പത്തിയൂർ ചേനാത്ത് വടക്കതിൽ ജിതിൻ (22) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വ്യാപാരിയായ പത്തിയൂർ ഒറകാരിശ്ശേരിൽ വീട്ടിൽ അബ്ദുൾ വഹാബിനെയാണ് മുൻ വൈരാഗ്യം മൂലം ഇരുമ്പ് കമ്പിയും, ചുറ്റികയും ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. കേസിലെ പ്രതിയായ അന്തപ്പൻ എന്ന് വിളിക്കുന്ന അരുണിനെ ഉൾപ്പെടെ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam