
കാസർകോട് : സംശയാസ്പദയ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ പിടികൂടി പരിശോധിച്ചതിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പൊലീസും ചേർന്നാണ് ലഹരി വസ്തുക്കൾ ഉൾപ്പെടെ പ്രതികളെ പിടികൂടിയത്. മംഗൽപാടി സോങ്കാൽ എന്ന സ്ഥലത്തു നിന്നുമാണ് പ്രതികളെ എംഡിഎംഎയുമായി പിടികൂടിയത്.
കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്ന അഷ്‌റഫ് എ എം(26), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് കെ (33), കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്ക എന്ന സ്ഥലത്തു താമസിക്കുന്ന ഷംസുദ്ധീൻ എ കെ(33) എന്നിവരാണ് പിടിയിലായത്. 43.77 ഗ്രാം എംഡിഎംഎ മൂവരിൽ നിന്നുമായി കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം രഹസ്യവിവരം ശേഖരിക്കുന്നതിനായി പെട്രോളിങ് ഡ്യൂട്ടിക്ക് വന്ന ഡാൻസാഫ് സ്‌ക്വാഡിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴ്പെടുത്തിയത്.
മൂന്ന് പേർ ഒറ്റപ്പെട്ട കുറ്റിക്കാടുള്ള സ്ഥലത്ത് നിൽക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിക്കാൻ ചെന്നപ്പോഴാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ പൊലീസ് പിന്നാലെ ഓടി കീഴ്പ്പെടുത്തി. കാസർകോട് എഎസ്പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, അനന്തകൃഷ്ണൻ, എ എസ് ഐ അതുൽ റാം എന്നിവർ ഉണ്ടായിരുന്നു. ഒന്നാം പ്രതിയായ അഷ്‌റഫ് മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 50 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ്, സാദിഖ് ലഹരി കേസിലും കാപ്പ കേസിലും കാപ്പ നിയമം ലംഘിച്ച കേസിലും പ്രതിയാണ് ഷംസുദ്ധീൻ അടിപിടിക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam