
കല്‍പ്പറ്റ: വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയില്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പൂജക്കായി മദ്യമെത്തിച്ച മാനന്തവാടി സ്വദേശിയാണ് കസ്റ്റഡിയിലായതെന്നാണ് സൂചന. മദ്യത്തില്‍ വിഷം കര്‍ത്തിയതായി സംശയമുണ്ട്.
മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലാണ് ഇദ്ദേഹമുള്ളതെന്നും വിവരമുണ്ട്. അതേ സമയം വിഷ മദ്യദുരന്തമല്ലെന്ന നിലപാടാണ് പോലീസിനുള്ളത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമായ 1848 എന്ന പേരിലുള്ള ബ്രാന്‍ഡിയാണ് മൂവരും കഴിച്ചിട്ടുള്ളത്. ഈ മദ്യത്തില്‍ മറ്റ് തരത്തിലുള്ള വിഷ പദാര്‍ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് വെള്ളമുണ്ട പോലീസ് അറിയിച്ചു.
മദ്യത്തിന്റെ സാമ്പിള്‍ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. മരിച്ചവരുടെ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ തുടരുകയാണ്. ഇത് പൂര്‍ത്തിയായതിന് ശേഷം കോളനിയിലടക്കം വിശദമായ പരിശോധന നടത്തും. ഒപ്പം കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്യും. കൊച്ചാറ കോളനിയിലെ പിഗിനായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും ഇതേ കോളനിയിലെ താമസക്കാരനുമായ മാധവന്റെ മകന്‍ പ്രസാദ് (38) എന്നിവരാണ് മദ്യം കഴിച്ചതിനെ തുടര്‍ന്ന് അവശരായി മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam