
തിരുവനന്തപുരം: മയക്കുമരുന്നുമായി എത്തിയ രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. എംഡിഎംഎയുമായി എത്തിയ കഠിനംകുളം എ.കെ ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ നിവാസിൽ അജ്മൽ (28), കഠിനംകുളം ഷിയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽബി വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൂവാർ സിഐ എൽ ബി പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. കോവളം കാരോട് ബൈപ്പാസിലെ പുറുത്തിവള ജങ്ഷനിൽ വെച്ചാണ് മയക്കുമരുന്നുമായി പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടികൂടിയത്.
എംഡിഎംഎ കൈവശം വെച്ച യുവാവും യുവതിയും പിടിയില്‍
എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പി സി (51), തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് എംഡിഎംഎ കൈവശം വെച്ചതെന്ന് ചോദ്യംചെയ്യലിൽ ഇവർ സമ്മതിച്ചു. കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ കളമശ്ശേരി സബ് ഇൻസ്‌പെക്ടർമാരായ വിനോജ് എ, അജയകുമാർ കെ പി, എഎസ്‌ഐ ദിലീപ്, എസ് സിപിഒ അജ്മൽ, സിപിഒമാരായ നസീബ്, മനോജ്, ശരത്ത് ഡബ്ല്യു സിപിഒ അജു സജന എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.