
തിരുവനന്തപുരം: വധശ്രമ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മർദിച്ച സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. തൈക്കാപള്ളി പ്ലാവിള പുത്തൻവീട്ടിൽ വിഘ്നേഷ് (23), എരുത്താവൂർ അനീഷ് ഭവനിൽ അരുൺ (25), ആലുവിള സൗമ്യ ഭവനിൽ അരുൺ രാജ് (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വധശ്രമ കേസിലെ പ്രതി ആദർശ് മുടവൂർപ്പാറ ജങ്ഷനിലുണ്ടെന്ന വിവരം ലഭിച്ച് പൊലീസ് കഴിഞ്ഞ ദിവസം രാത്രി 11ഓടെ പ്രതിയെ പിടികൂടാനെത്തുകയായിരുന്നു. മുടവൂർപ്പാറക്ക് സമീപം തട്ടുകടയിൽ ആദർശിനൊപ്പം ഉണ്ടായിരുന്ന സംഘം, ആദർശിനെ പിടിക്കുമോയെന്ന് വെല്ലുവിളിച്ചാണ് പൊലീസിനെ ആക്രമിച്ചത്.
പൊലീസുകാരായ അരുൺ, അജിത്ത് എന്നിവരെയാണ് സംഘം മർദിച്ചത്. അതിനിടെ ആദർശും കൂട്ടാളി അരുണും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വെച്ചു തന്നെ വിഘ്നേഷ്, അരുൺ രാജ് എന്നിവരെ കീഴ്പ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.
കേസിലെ മൂന്നാം പ്രതി ഇട്ടു എന്ന അരുണിനെ തിങ്കളാഴ്ച കരമനക്ക് സമീപച്ചു വെച്ചാണ് പിടികൂടിയത്. എസ്.എച്ച്.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും കോടതി റിമാൻഡ് ചെയ്തു.
എഎസ്ഐക്കെതിരെ അനുമതിയില്ലാതെ കേസെടുത്തു, പാറശ്ശാല എസ്എച്ച്ഒയ്ക്ക് സസ്പെൻഷന്‍
പാറശ്ശാല എസ് എച്ച് ഒ ആസാദിനെ സസ്പെന്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ കേസെടുത്തതിനാണ് നടപടി. നാലു ദിവസം മുൻപ് പാറശ്ശാലയിലെ റോഡരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ പിരിച്ചുവിടാൻ എഎസ്ഐ ഗ്ലാസ്റ്റിൻ ലാത്തിവീശിയിരുന്നു. ലാത്തികൊണ്ട് വ്യാപാരിയായ ഗോപകുമാറിന് പരിക്കേൽക്കുകയും ചെയ്തു.
സംഭവ ശേഷം ഗോപകുമാറിനേയും കൂട്ടി സിപിഎം പ്രാദേശിക നേതാക്കൾ പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് ഗ്ലാസ്റ്റിൻ മത്യാസിന്റെ മൊഴി പോലും എടുക്കാതെ ആസാദ് നടപടി എടുക്കുകയായിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതിനാലാണ് ആസാദിന് സസ്പെൻഷൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam