
ഹരിപ്പാട്: കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1. 400 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു (28), ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ് (20), തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് (31) എന്നിവരാണ് പിടിയിലായത്. പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ഇവർ കഞ്ചാവുമായി എത്തിയത്.
സംശയാസ്പദമായി രണ്ടുപേർ നിൽക്കുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ചില്ലറ വിൽപനയിൽ ഒരുലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ഇവർ ഇടുക്കിയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താൻ ഉദ്ദേശിച്ചായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരുടെ കയ്യിൽ നിന്നും ആദ്യം 200 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് ഉള്ള വീട്ടിൽ നിന്നാണ് ബാക്കി 1.200 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഹാർബറിൽ ജോലിക്ക് എന്നു പറഞ്ഞ് വീടെടുത്താണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. റെയ്ഡിന് കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ ആന്റണി, രമേശൻ, ഷിഹാബ്, അബ്ദുൽ ഷുക്കൂർ, അൻസു പി ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ അശോകൻ, സിനുലാൽ, അനിൽകുമാർ, സുരേഷ്, അരുൺ അശോക്, രാഹുൽകൃഷ്ണൻ ഡബ്ല്യൂ സി ഇ ഒ സിനു ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam