
തിരുവനന്തപുരം: വർക്കല റിസോർട്ടിൽ മിന്നൽ റെയിഡ് നടത്തി പൊലീസ് മദ്യവും കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമടക്കം കണ്ടെത്തി. വർക്കല റിസോർട്ടിൽ മദ്യവും മയക്കുമരുന്നും വില്പന നടക്കുന്നു എന്ന് തിരുവനന്തപുരം യോദ്ധാവ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് രഹസ്യ വിവരം നൽകുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് മിന്നൽ വേഗത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. യോദ്ധാവിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിൽ ജീവനക്കാരടക്കമുള്ളവർ പിടിയിലായി.
ഡാൻസാഫ് ടീമിന്‍റെയും പൊലീസിന്‍റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു റെയിഡ് നടത്തിയത്. തിരുവമ്പാടി ബീച്ചിൽ ഗോഡ്സ് ഓൺ കൺട്രി കിച്ചൺ എന്ന റിസോർട്ടിന്‍റെ സമീപത്ത് തന്നെ അവിടത്തെ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെടുത്തത്. ഇവിടുന്ന് മദ്യശേഖരവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമടക്കം പൊലീസ് റെയ്ഡിൽ കണ്ടെടുക്കുകയായിരുന്നു. റിസോർട്ട് ജീവനക്കാരായ വർക്കല പെരുങ്കുളം സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന വിനോദ് , കോവളം സ്വദേശിയായ മുഹമ്മദ് ഹാജ, ഇടവ സ്വദേശിയായ മുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിസോർട്ട് ഉടമയുടെ പേരിലും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ഇന്നലെ തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് തളിക്കുളത്തെ ബാർ എക്സൈസ് അടച്ച് പൂട്ടിച്ചു എന്നതാണ്. തളിക്കുളം പുത്തൻതോടിലുള്ള സെൻട്രൽ റസിഡൻസി ബാറാണ് വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം സീൽ വച്ചത്. എക്സൈസിന്‍റെ പരിശോധനയിൽ ബാറിൽ നിന്നും അനുബന്ധ സ്ഥലങ്ങളിൽ നിന്നുമായി മൊത്തം 220 ലിറ്ററിലധികം വ്യാജ മദ്യമാണ് കണ്ടെത്തിയത്. ഇതിൽ ബാറിൽ നിന്ന് ഏഴര ലിറ്റർ വ്യാജ മദ്യവും ബാർ ഉടമയുടെ വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് 213 ലിറ്റർ വ്യാജ മദ്യവുമാണ് എക്സൈസ് കണ്ടെടുത്തത്. ഇതിന് പിന്നാലെ തന്നെ തുടർ നടപടികളും എക്സൈസ് സ്വീകരിച്ചു. ബാറിന്‍റെ മാനേജറെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തെന്നും ബാർ ലൈസൻസ് എടുത്തയാളെയടക്കം കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam