
ബത്തേരി: 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘത്തെ വനം വകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടി. പുത്തൻകുന്ന് കൊട്ടംകുനി കോളനി ബേബി(41), പുത്തൻകുന്ന് ചിറ്റൂർ സിനു (34), നെന്മേനികുന്ന് തേനമാക്കിൽ സന്തോഷ്(46) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 26.500 കിലോ ചന്ദനം പിടികൂടി.
ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും, ഇവർക്ക് എസ്കോർട്ടായെത്തിയ ഒരു സ്കൂട്ടിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലൈയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 8 മണിയോടെ ബത്തേരി - മാനന്തവാടി റൂട്ടിൽ മന്ദംകൊല്ലിയിൽ വെച്ചാണ് ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്.
വ്യത്യസ്ത വലിപ്പത്തിൽ 14 ഉരുളൻ കഷ്ണങ്ങളാക്കി ചന്ദനം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു. മുത്തങ്ങ റെയിഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്വകാര്യ സ്ഥലത്ത് നിന്നുമാണ് ചന്ദനം മുറിച്ചെതെന്ന് ചോദ്യം ചെയ്യലിൽ ഇവര്‍ സമ്മതിച്ചതായി ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എം.പദ്മനാഭൻ പറഞ്ഞു. എന്നാല്‍ തെളിവെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എം.പദ്മനാഭനെ കൂടാതെ ഫ്ലൈയിംഗ് സ്ക്വാഡ് എസ്.എഫ്.ഒ എ.എസ്.രാജൻ, ബി.എഫ്.ഒമാരായ ബി.പി.രാജു, എ.പി.സജി പ്രസാദ്, കെ.കെ.ചന്ദ്രൻ, ഡ്രൈവർ ആർ.സജികുമാർ, ബത്തേരി റെയിഞ്ചിലെ എസ്.എഫ്.ഒ.എസ് കെ.സനിൽ, ബി.എഫ്.ഒ കെ.പി.സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam