ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജില്‍ എസ്എഫ്ഐ - എബിവിപി സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്ക്

By Web TeamFirst Published Jun 24, 2019, 1:06 PM IST
Highlights

തിരുവനന്തപുരം എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. 


തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ പ്രവേശനോത്സവത്തിനിടെയുണ്ടായ എബിവിപി എസ്എഫ്ഐ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. 

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ പ്രവേശനോത്സവത്തിനിടെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ കോളേജിന് സമീപത്തേ ആൽമരത്തിൽ ഫ്ലക്സ്  ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏറെ നാളായി ഇരു വിദ്യാർത്ഥി സംഘടനകളും തമ്മില്‍ ഇവിടെ സംഘര്‍ഷം പതിവാണ്. ഇതേ തുടര്‍ന്ന് ഇരു സംഘടനകളുടെയും കൊടിമരങ്ങൾ പൊലീസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

തുടര്‍ന്ന് മാസങ്ങളായി കോളേജില്‍ സമാധാന അന്തരീക്ഷത്തിലുമായിരുന്നു.   എന്നാൽ ഇന്ന് രാവിലെയോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കുളത്തൂർ ആർട്സ് കോളേജ്, ധനുവച്ചപുരം ഐടി ഐ, ഐഎച്ച്ആർഡി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്എഫ്ഐ പ്രവർത്തകര്‍ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജില്‍ സംഘടിച്ചെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു. 

കോളേജിനുള്ളിൽ പ്രവേശിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുതിയ വിദ്യാർത്ഥികൾക്ക് നിർബന്ധിത മെബർഷിപ്പ് നൽകിയതാണ് കോളേജിനുള്ളിൽ സംഘർഷം ഉണ്ടാക്കിയതെന്നും എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ സമാധാനപരമായി മെമ്പര്‍ഷിപ്പ് വിതരണത്തിനെത്തിയ പ്രവര്‍ത്തകരെ ബിയര്‍ക്കുപ്പികളുമായി എബിവിപി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാർക്കും പരിക്കേറ്റത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ ധനുവച്ചപുരം ഐടിഐയ്ക്ക് മുന്നിലും കോളേജിന് മുന്നിലും വിന്യസിച്ചിരിക്കുകയാണ്. 

click me!