രണ്ട് ദിവസം, രണ്ട് ജല ദുരന്തങ്ങള്‍: മലപ്പുറത്ത് പൊലിഞ്ഞത് മൂന്ന് വിദ്യാര്‍ഥികളുടെ ജീവനുകള്‍

By Web TeamFirst Published Aug 29, 2023, 1:28 PM IST
Highlights

പുഴയില്‍ വലിയ രീതിയില്‍ അടിയൊഴുക്കുണ്ടായിരുന്നുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.

മലപ്പുറം: മലപ്പുറത്ത് രണ്ട് ദിവസത്തിനുള്ളില്‍ നടന്ന രണ്ട് ജലദുരന്തങ്ങളിലായി ജീവന്‍ നഷ്ടമായത് മൂന്ന് വിദ്യാര്‍ഥികള്‍ക്ക്. നിലമ്പൂര്‍ മമ്പാട് ഒടായിക്കല്‍ പുഴയിലും കാരാത്തോട് പുഴയിലുമാണ് സംഭവങ്ങള്‍ നടന്നത്. 

ഞായറാഴ്ച നിലമ്പൂര്‍ മമ്പാട് ഒടായിക്കല്‍ പുഴയില്‍ രണ്ട് വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. മമ്പാട് പന്തലിങ്ങല്‍ മില്ലുംപടി സ്വദേശികളായ അഫ്താബ് റഹ്മാന്‍ (14), റയാന്‍ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം. മമ്പാട് ഒടായിക്കലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫ്താബ് മമ്പാട് എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് കാരാത്തോട് പുഴക്കടവില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചത്. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന്‍ നാസിം (15) ആണ് മരിച്ചത്. മാതാവിന്റെ വീട്ടില്‍ വിരുന്നിന് വന്ന നാസിം കുടുംബവുമൊത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. നാസിമിന്റെ മാതൃ സഹോദരന്റെ മകന്‍ മുഹമ്മദ് ജാസിമും (17) ഒഴുക്കില്‍പ്പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടു. വൈകീട്ട് ആറരയോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തിനൊടുവില്‍ ഏഴരയോടെ നാസിമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാലു കുട്ടികളാണ് കടവില്‍ കുളിക്കാനിറങ്ങിയത്. അതില്‍ നീന്തലറിയാവുന്നത് നാസിമിനായിരുന്നു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാസിം ഒഴുക്കില്‍പ്പെട്ടത്. പുഴയില്‍ വലിയ രീതിയില്‍ അടിയൊഴുക്കുണ്ടായിരുന്നുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച നാസിം.

കാത്തിരിപ്പ് അധികം നീളില്ല; ഇന്ത്യയിൽ ഉടന്‍ വരാനിരിക്കുന്ന അഞ്ച് ഡോർ ലൈഫ്‌ സ്‌റ്റൈൽ എസ്‌യുവികൾ ഇവയാണ്
 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

tags
click me!