
കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപത്തെ ആനക്കിടങ്ങിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച കെണിയില്‍ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിക്കിലേക്ക് പെണ്‍കടുവയെ എത്തിച്ചു
അതേ സമയം തൃശൂരിൽ ഇക്കൊല്ലം അവസാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിക്കിലേക്ക് ആദ്യ അന്തോവാസിയായി പെണ്‍കടുവയായ വൈഗയെ എത്തിച്ചു. 2020 ൽ വയനാട് ചീയമ്പം പ്രദേശത്ത് നാട്ടിൽ ഇറങ്ങി വളർത്ത് മൃഗങ്ങളെ വേട്ടയാടിയ ഒമ്പത് വയസ്സുള്ള കടുവയെ വനം വകുപ്പ് കെണി വച്ച് പിടികൂടുകയായിരുന്നു. നിരീക്ഷിക്കുന്നതിനും ചികിൽസയ്ക്കുമാണ് സഫാരി പാർക്കിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ കൂട് പൊളിച്ച് പുറത്തു ചാടിയ പെണ്‍കടുവയെ വളരെ ശ്രമപ്പെട്ടാണ് വനപാലകര്‍ വീണ്ടും അകത്താക്കിയത്. ആരോഗ്യം വീണ്ടെടുത്തതോടെ പുത്തൂരിലേക്ക് കൈമാറാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു.
പകല്‍ച്ചൂട് പരിഗണിച്ചാണ് യാത്ര രാത്രിയിലാക്കിയത്. പുറം കാഴ്ചകൾ കണ്ട് അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ കൂടും വഹിച്ചുകൊണ്ട് പോകുന്ന വാഹനത്തിന്‍റെ വശങ്ങൾ പൂർണ്ണമായി മറച്ചിരുന്നു. ഡി എഫ് ഒ പ്രകാശ് ബാബുവും നാല് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും ഒപ്പമുമ്ടായിരുന്നു. യാത്രയിൽ ഓരോ മണിക്കൂർ ഇടവിട്ട് വണ്ടി നിറുത്തുകയും വെള്ളമൊഴിച്ച് കടുവക്ക് തണുപ്പ് നൽകുകയും ചെയ്തിരുന്നു. പുത്തൂരെത്തിച്ച കടുവയെ ഏഴ് മണിയോടെ ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെക്ക് മാറ്റും.