
ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി യെല്ലോ അലേര്‍ട്ട്. വേനല്‍ മഴ ശക്തിപ്രാപിച്ചെങ്കിലും സന്ദര്‍ശകരുടെ ഒഴുക്ക് നേരിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പെട്ടെന്നെത്തിയ മുന്‍കരുതല്‍ നടപടികള്‍ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലയ്ക്കാന്‍ കാരണമായി. മാസങ്ങള്‍ക്ക് മുമ്പ് മുറികള്‍ ബുക്കുചെയ്ത പലരും യെല്ലോ അലേര്‍ട്ട് മൂലം പിന്‍മാറി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മഴയെ അവഗണിച്ച് സന്ദര്‍ശകര്‍ ജില്ലയില്‍ എത്തിതുടങ്ങിയത്. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മൂന്നാറില്‍ മണിക്കൂറുകള്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഘലയായ രാജമല, മാട്ടുപ്പെട്ടി, എക്കോപോയിന്‍റ്, ടോപ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാറിലും പരിസരത്തും പലര്‍ക്കും മുറികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അടിമാലി, മറയൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചാണ് ഇവിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നത്. ജില്ലയിലെ മറ്റിടങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ.
പ്രളയത്തിനുശേഷം വ്യാപാരമേഘല ഉണര്‍ന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. എന്നാല്‍ വീണ്ടും ശക്തമായ മഴയെത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. നിരത്തുകളില്‍ ഇപ്പോള്‍ തിരക്കില്ല. വ്യാപാര സ്ഥാപനങ്ങള്‍ ആളോഴിഞ്ഞ് കിടക്കുന്നു. രാജമല മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും അവസ്ഥ ഇതുതന്നെ. ഇടുക്കിയില്‍ തിരക്ക് കുറയുകയും ചെയ്തു.
വേനല്‍ മഴ ശക്തിപ്രാപിച്ചതോടെ പെരിയവാരയില്‍ നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാലത്തിന്‍റെ ഒരുഭാഗത്തെ കടല്‍ഭിത്തി തകര്‍ന്നനിലയിലാണ്. കന്നിമലയാറില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്ക് വര്‍ദ്ധിച്ചാല്‍ പാലം ഒഴുകിപ്പോകുമെന്ന ഭീതിയിലാണ് തൊഴിലാളികള്‍. പ്രശ്‌നങ്ങള്‍ ഇത്രയധികം സങ്കീര്‍ണ്ണമായിട്ടും പ്രളയത്തില്‍ തകര്‍ന്ന് പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന് ജനപ്രതിനിധികളും സര്‍ക്കാരും നടപടികള്‍ സ്വീകരിച്ചിട്ടില്ല. കാത്തിരുന്ന സീസണും മഴ ഇല്ലാതാക്കിയതോടെ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ജില്ലയിലെ വ്യാപാരികളും നാട്ടുകാരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam